2011, ജനുവരി 17, തിങ്കളാഴ്‌ച

അചുംബിത

അമ്മയുടെ ഒക്കത്തിരുന്ന് ആദ്യമായ് കാണുമ്പോൾ
എനിക്ക് നീ കടലായിരുന്നിരിക്കണം!!!!!!!!!!
കുളിപ്പിക്കാൻ അമ്മ കോരിവച്ച
ചരുവത്തിലെ ജലത്തിൽ കിണറു കണ്ടവന്‌
കടലുതന്നെയായിരുന്നിരിക്കണം നീ

പിന്നെയറിഞ്ഞു നീ കോട്ടേകായൽ...
കല്ലടയാറിന്റെ കാമബാണത്തിനെ
ബണ്ടിനാൽ തടുത്ത് കുലമഹിമ കാത്തവൾ.
ഒരു ജില്ലമുഴുവൻ കുടിച്ചുപെടുക്കുന്നവൾ..
കടലോ,പുഴയോ കന്യകാത്തം കവരാത്തവൾ
എണ്ണപ്പെട്ടവൾ,ഏഴുകടലിനുമപ്പുറം ഖ്യാതിയുള്ളവൾ.

മുങ്ങിചത്തവരുടെ കഥകൾ പറഞ്ഞ്
അമ്മ നിന്നെ രാക്ഷസിയാക്കിയെങ്കിലും
പള്ളിക്കൂടത്തിൽ കളിക്കാൻ വിടുമ്പോഴൊക്കെ
ഒളിച്ചോടിവന്ന് നിന്നെ നോക്കിനിൽക്കുമായിരുന്നു.
ഉണർന്നു ചിണുങ്ങുന്ന കുഞ്ഞിനെ താരാട്ടും പോലെ
ഓളക്കൈകളിൽ കടത്തുതോണികളെ നീ തൊട്ടിലാട്ടുന്നത്
കണ്ട് കൊതിച്ചിട്ടുണ്ടെന്റെ ബാല്യം.

കടവത്തെ പറങ്കിമാവിന്റെ ഇലപ്പടർപ്പുകൾക്കിടയിലൂടെയാണ്‌
സിനിമയിലല്ലാതെ ഞാൻ കുളിസീൻ കണ്ടത്..
കള്ളനായ് നിന്റെ കരയിലെ അക്ക്വേഷ്യകാടിനുള്ളിൽ
പതുങ്ങുമ്പോളാണ്‌ ആദ്യപാപം നേർക്കാഴ്ചയായത്.
ഓളംകലക്കിയ ഓരുവെള്ളത്തോടൊപ്പമാണ്‌
അരാജകത്വത്തിന്റെ തീർത്ഥജലം എന്നിലേക്ക് പകർന്നത്.

മണ്ണിടിച്ചും,മലീമസമാക്കിയും നിനക്ക്
കൊലച്ചോറുരുട്ടുന്നവർക്കൊപ്പം ഞാനുമുണ്ട്
വെളിക്കിരുന്നിട്ട് കടവിറങ്ങിയത്
വെളിപ്പെടുത്താതെയല്ല ഈ മുതലക്കണ്ണീർ.



എന്റെ പ്രിയതടാകം കേരളത്തിലെ ഏക ശുദ്ധജലതടാകം
ശാസ്താം കോട്ട കായലിനെകുറിച്ച് ഒരോർമ്മക്കുറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ