2011, മാർച്ച് 31, വ്യാഴാഴ്‌ച

കളിപ്പാട്ടങ്ങൾ

കളർപെൻസിലും
കീകൊടുത്താലോടുന്ന കാറും
വാങ്ങിത്തരാൻ പാങ്ങില്ലാത്ത
മുതുകാളയെ തള്ളിനടന്ന് മുതുകുവളഞ്ഞ
എന്റെ അച്ഛൻ.
ഉഴവുചാലിൽ തെളിഞ്ഞുവന്ന സീതയേ
കളിപ്പാട്ടമായികൊണ്ട് തന്നിട്ട്
വിരൽ തൊടുമ്പോൾ ഉള്ളിലേക്ക് വലിയുന്ന
കാലും തലയും കണ്ട് മിഴിച്ചിരിക്കുന്ന എന്നെനോക്കി
പരമാനന്ദമനുഭവിച്ച് ചിരിക്കും.


സൃഷ്ടിയുടേ സമ്മോഹനാണ്ഡം തേടി
വാലിളക്കി പായുന്ന രേതോബീജം പോലെ
കലപ്പ കളങ്കിതയാക്കിയ മണ്ണിൽനിന്നും
പുറത്തേക്ക് നൂഴുന്ന മണ്ണിരയേ കൊത്താൻ
തരം നോക്കി പിറകേ വരുന്ന
കഴുത്തു നീണ്ട മാലാഖയേ
മാല്‌കാളയുടെ തുടവിറപ്പിക്കുന്ന ചാട്ട വീശിപ്പിടിച്ച്
കൊണ്ടുത്തരുമ്പോൾ
അമ്പിളിയമ്മാവനെ
കൈയ്യിൽ കിട്ടിയ സന്തോഷം നിങ്ങൾക്ക്
പറഞ്ഞാൽ മനസിലാകുമോ...?

പിടിതരാതെ വഴുതി നീന്തുന്ന വരാൽ ജീവിതത്തെ
വഴിമടക്കിപ്പിടിച്ച് പഴങ്കഞ്ഞിമണം മാറാത്ത
ചോറ്റുപാത്രത്തിലാക്കി കൊണ്ടുത്തഅരുന്നത്
ഒന്നു ഭാവനയിൽ കാണാമോ...?

ചിറകൊടിഞ്ഞ കിറുങ്ങണത്തിയും
മുലതിരഞ്ഞു കരയുന്ന അണ്ണാൻ കുഞ്ഞും
വഴിയരികിലൊരിക്കലും അനാഥരാക്കപ്പെട്ടില്ല..

നെടുമരത്തിലിരുന്ന് ചെളിവെള്ളത്തിലൂടെ
കുളിരുകോരുന്ന യാത്ര ചെയ്തവർ
എത്രപേരുണ്ട് നിങ്ങളിൽ...?

മലനടയിൽ കുതിരയെടുത്ത് മടങ്ങിവരുംമ്പോൾ
തെറുപ്പ് ബീഡിയുടേയും പട്ടച്ചാരായത്തിന്റേയും
മണമുള്ള ഉമ്മയ്ക്കൊപ്പം തന്ന
മത്തങ്ങാ ബലൂണിനുള്ളിലെ കടുക്
ഇപ്പോൾ നിർത്താതെ കിലുങ്ങുന്നു...!!!!